Psalms 98

ഒരു സങ്കീർത്തനം.

1യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;
അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു.
അവിടത്തെ വലതുകരവും വിശുദ്ധഭുജവും
അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
2യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു
അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
3അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും
വിശ്വസ്തതയും ഓർത്തിരിക്കുന്നു;
നമ്മുടെ ദൈവത്തിന്റെ രക്ഷയെ
ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.

4സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,
ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
5കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,
കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
6കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—
രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.

7സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,
ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
8നദികൾ കരഘോഷം മുഴക്കട്ടെ,
മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
9അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;
അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.
അവിടന്ന് ലോകത്തെ നീതിയോടും
ജനതകളെ ന്യായപൂർവമായും വിധിക്കും.
Copyright information for MalMCV